പത്മശ്രീ ഗുരു ചേമഞ്ചേരി (105)
കൊയിലാണ്ടി: കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ അന്തരിച്ചു. 105 വയസായിരുന്നു. പുലർച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം.കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. 15 വയസുമുതൽ കഥകളി രംഗത്തുള്ള അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം, വയോജന ശ്രേഷ്ഠ പുരസ്കാരം. കലാമണ്ഡല പുരസ്കാരം, ഉള്പ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തി. കഥകളിയിലെ തെക്ക്- വടക്ക് സമ്പ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.
മടയൻകണ്ടി ചാത്തുകുട്ടിനായരുടേയും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26ന് ജനിച്ച് 15 വയസ്സിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ “വള്ളിത്തിരുമണം” നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു. 1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്സാമിനറായി.