പുനര്‍ഗേഹം പദ്ധതി ശിലാസ്ഥാപനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു
കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയ നിർമാണത്തിന് തുടക്കം. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ശിലയിട്ടു. നാടിൻ്റെ രക്ഷാ സൈന്യമായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു. തീരദേശത്ത് 50 മീറ്ററിനകത്ത് താമസിക്കുന്ന എല്ലാവരെയും പുനരധിവസിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭട്ട് റോഡിലെ സമുദ്ര കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി.
തീരദേശത്ത് വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായ മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് പുനര്‍ഗേഹം. വെസ്റ്റ്ഹില്ലില്‍ ഫിഷറീസ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്ന ഭൂമിയിലാണ് 80 വ്യക്തിഗത ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നത്. ഇതിനായി എട്ട് കോടി രൂപ അനുവദിച്ചു. ഓരോ ഫ്ളാറ്റിനും 10 ലക്ഷം രൂപയാണ് അടങ്കല്‍ തുക ലഭിക്കുക. അഞ്ച് നിലകളുള്ള ബ്ലോക്കുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
45 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഓരോ ഫ്ളാറ്റിലും രണ്ട് കിടപ്പ് മുറി, ഒരു അടുക്കള, ഒരു ലിവിങ്, ഡൈനിങ് ഏരിയ, ടോയ്‌ലറ്റ് എന്നിവയാണുള്ളത്.എം എ മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി എസ് സത്യഭാമ, എം കെ മഹേഷ്, വി കെ മോഹൻദാസ്, സി പി സുലൈമാൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ പി അനില്‍ കുമാര്‍, കെഎസ്‌സിഎഡിസി റീജിയണല്‍ മാനേജര്‍ പി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.