KOYILANDY DIARY

The Perfect News Portal

ഡൽഹിയിലെ കർഷക സമരം നൽകുന്ന സന്ദേശം കൊയിലാണ്ടിയിലെ സമര പോരാളികൾ പങ്കുവെക്കുന്നു

കർഷക സമരം പൊതുജീവിതത്തിലെ അനുഭവ സാക്ഷ്യം മാസങ്ങൾക്കു മുമ്പ് തന്നെ ഉത്തരേന്ത്യൻ ജനത പ്രക്ഷോഭത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കെത്തിയിരുന്നു. എന്നാൽ കേരളത്തിലെ പൊതുതിരഞ്ഞെടുപ്പ് കാരണം 2021 ജനുവരി 4ന് ചേർന്ന സംസ്ഥാന കമ്മറ്റിയാണ് ജനുവരി 11 മുതൽ കേരളത്തിന്റെ പങ്കാളിത്തം നിശ്ചയിച്ചത്. ആദ്യ ബാച്ചിൽ വന്ന സഖാക്കൾ തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിച്ചു കൊണ്ട് മുന്നേറി. രണ്ടാം ബാച്ച് ജനുവരി 21ന് നാട്ടിൽ നിന്നും തിരിച്ചു. ആ ബാച്ചിലാണ് കൊയിലാണ്ടിയിലെ സമര പോരാളികള് സമര മുഖത്തേക്ക് എത്തിയത്. പൊതു യാത്രയയപ്പും, റയിൽവേ സ്റ്റേഷനിലെ യാത്രയയപ്പും വേറിട്ട അനുഭവങ്ങള് പങ്കുവെച്ചു. 23ന് വൈകുന്നേരത്തോടെ പോരാളികള് സമര കേന്ദ്രത്തിലെത്തി. സമരകേന്ദ്രത്തിൽ തന്നെ ഞങ്ങളെ സ്വീകരിക്കാൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. രാഗേഷിനൊപ്പം മറ്റ് കേന്ദ്ര നേതാക്കളും ഉണ്ടായിരുന്നു. പ്രാഥമിക നിർദ്ദേശങ്ങൾ നൽകിയ ശേഷം സമര വളണ്ടിയര്മാരെ താമസ സൗകര്യ ഒരുക്കിയ ടെന്റുകളില് എത്തിച്ചതായി ജില്ലയിലെ സമര വളണ്ടിയർമാർക്ക് നേതൃത്വം നൽകുന്ന സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ പറഞ്ഞു

മലയാളിയുടെ പ്രാഥമിക സൗകര്യത്തിനുള്ള കണിശത ചിലരെയെങ്കിലും പ്രയാസപ്പെടുത്തിയെങ്കിലും അതുൾപ്പടെ എല്ലാ പരിമിതികളും അതിജീവിക്കാൻ സന്നദ്ധമായിരുന്നു എല്ലാ സമര വളണ്ടിയർമാരും. എല്ലാവരുടെയും മനസ്സിൽ ലക്ഷ്യം ഒന്നുമാത്രം നാടിനെ തകർക്കുന്ന  നിയമം ഇല്ലാതാവണം. വളണ്ടിയർമാർക്കുള്ള ഭക്ഷണം ഒരുക്കാൻ വ്യത്യസ്ഥ പവലിയനുകളാണ് നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ച . വ്യത്യസ്ഥ ദേശത്തുള്ളവർ തങ്ങളുടെ നാട്ടിലെ വിഭവങ്ങൾ ഒരുക്കാനും വിളമ്പാനും ഏത് സമയവും ഒരുക്കമായിരുന്നു. വിഭവങ്ങൾ തയ്യാറാക്കാൻ ആർക്കും സഹായിക്കാം. ഇവിടെ ജാതിയും മതവും ഭാഷയും തടസ്സമില്ലാതെ ഒന്നിച്ച് തയ്യാറാക്കി വിശപ്പടക്കുന്ന ഒരുമയുടെ സന്ദേശം നൽകികൊണ്ട് നമ്മുടെ രാഷ്ട്ര സങ്കല്പ്പം ഇവിടെ ദൃശ്യമാവുന്നു.

ഈ സമരത്തിനിടയിൽ പൊലിഞ്ഞു പോയ ധീരൻമാരുടെ ജീവനാണ്  നമ്മെ വേദനിപ്പിക്കുന്ന മറ്റൊരു അവസ്ഥ. രാജ്യം റിപ്പബ്ലിക് ആയ ദിനത്തിൽ വെടിയേറ്റു വീണ ധീര പോരാളിയെ നമുക്ക് രക്തസാക്ഷികളുടെ രക്തസാക്ഷിയായി നെഞ്ചേറ്റാം. ഇവിടെ വെടിവെപ്പിനെ ന്യായീകരിക്കുന്നവർ ഒന്നോർക്കുക. ഈ സമരം ആ ദിവസം തുടങ്ങിയതല്ല, മറിച്ച് മാസങ്ങൾക്ക് മുമ്പ് ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി ജനാധിപത്യത്തിന്റെ ശ്രീ കോവിലായ ഇൻഡ്യൻ പാർലമെന്റിൽ അവതരിപ്പിച്ച അന്നുമുതൽ പ്രതികരണങ്ങൾ ആരംഭിച്ചതാണ്.

Advertisements

പ്രകടനങ്ങൾ, ധർണാ സമരങ്ങൾ, ഒന്നും പരിഗണിച്ചില്ല. പൊലിഞ്ഞു പോയ ജീവനുകൾ, അവരെ കാത്ത് വീട്ടിൽ കഴിയുന്ന കളങ്കമില്ലാത്ത കുഞ്ഞുങ്ങളോട് മറുപടി പറയാൻ പ്രയാസപ്പെടുന്ന അമ്മമാർ. എന്താണ് ഒരു ഭരണാധികാരി ഇത്ര മാത്രം ദേശവിരുദ്ധനാവുന്നത്.വാങ്ങിപ്പോയ കാശിനോട് നന്ദി കാണിക്കുന്നതുപോലെ. ജനുവരി 26 ന് ലോക ശ്രദ്ധ പിടിച്ചു പറ്റിയ സമരമായി ട്രാക്ടർ റാലി. തന്റെ കൃഷിയിടത്തിൽ ഇനി ഇതിറക്കിയത് കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവ് ഓരോ കർഷകനേയും റോഡിലേക്കിറക്കി. തെരുവിൽ അവർ കൊടി നിറം നോക്കിയില്ല. യഥാർത്ഥത്തിൽ തേങ്ങലോടെയായിരുന്നു അവരുടെ വാക്കുകൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. സമരത്തിൽ ഞങ്ങൾ പ്രതീക്ഷയോടെ മുന്നേറുമ്പോഴാണ് ഗാന്ധി രക്തസാക്ഷി ദിനം കടന്നുവന്നത്. ആ ദിനം സമരവളണ്ടിയർമാർ ഉപവാസമനുഷ്ഠിച്ചു. ഗാന്ധി സമരമുറയുടെ കാലിക പ്രധാന്യം സമരമുഖത്ത് നിറഞ്ഞു നിന്നു. ജനാധിപത്യം ബി.ജെ.പിക്ക് ഒട്ടും ദഹിക്കുന്നില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അനുഭവങ്ങളും ഉണ്ടായി.

ഷാജഹാൻ പൂരിലെ സമരകേന്ദ്രത്തിൽ ഞങ്ങൾ ഇരിക്കുന്നതിന് തൊട്ടടുത്ത് ബാരിക്കേഡിനപ്പുറം  ഉച്ചഭാഷിണിയുമായി ബഹളം വെച്ച് ഞങ്ങളെ നേരിടാനുള്ള പാഴ്ശ്രമം നടത്തുന്നു. അങ്ങേയറ്റം നാണം കെട്ട ഒരു കാഴ്ചയായിരുന്നു ഇത്. പകലത്തെ സമരം കഴിഞ്ഞ് രാത്രി ഉറങ്ങുന്ന ഞങ്ങളുടെ ടെൻഡിന് നേരെ സംഘ പരിവാർ ശക്തികൾ ആയുധമായി കടന്നുവന്നു. ഒറ്റ മനസ്സോടെ ഇവിടെ കഴിയുന്ന ഇൻഡ്യൻ സഹോദരങ്ങൾ അപ്പോഴാണ് തങ്ങളുടെ കരുത്ത് തിരിച്ചറിയുന്നത്. വന്നവരെ ജീവനോടെ തിരികെ അയക്കാനുള്ള സഹജീവി സ്നേഹം കാണിക്കാനും അവർ മറന്നില്ല. ദയാഭായിയെ പോലുള്ളവർ സമരകേന്ദ്രത്തിൽ എത്തുകയും ദിവസങ്ങളോളം അലിഞ്ഞുചേർന്നതും വ്യത്യസ്ഥത പുലർത്തി. അഖിലേന്ത്യാ കിസാൻ സഭ നല്ല നേതൃത്വം നൽകി വരുന്ന സമരം വരും നാളുകൾ കൂടുതൽ ഊർജ്ജ്വസ്വലമായി മുന്നേറും, കാരണം ഇത് വിശക്കുന്നവന്റെ വേദനയാണ്. അവന് മറ്റ് മാർഗ്ഗങ്ങളില്ല , അധികാരികളുടെ കണ്ണ് തുറക്കും വരെ അവന്റെ നിലവിളി തുടരും. ഏറ്റെടുക്കുക നാം. ഇല്ലെങ്കിൽ നാളെ ആ കരച്ചിൽ നമ്മുടെ കുട്ടികളുടേതു മാവും. അവർ ചോദിക്കും നിങ്ങളെന്തു ചെയ്തു എന്ന്? ഉത്തരം മുട്ടരുത്. നമുക്ക് മുന്നേറാം. കിസാൻ ഏകതാ സിന്ദാബാദ്.

Leave a Reply

Your email address will not be published. Required fields are marked *