വീട് കുത്തിത്തുറന്ന് മോഷണം: 20 പവന് സ്വര്‍ണാഭരണവും 5000 രൂപയും കവർന്നു
നാദാപുരം: തൂണേരി വേറ്റുമ്മലില്‍ വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണാഭരണവും 5000 രൂപയും മോഷ്ടിച്ചു. പ്രവാസി കാട്ടില്‍ യൂസുഫിൻ്റെ വീട്ടിലാണ് മോഷണം. യൂസുഫിൻ്റെ ഭാര്യ സഫിയയും മകൻ്റെ ഭാര്യയും ഞായറാഴ്ച വൈകീട്ട് തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങിന് പോയ സമയത്താണ് മോഷണം. തിങ്കളാഴ്ച രാവിലെ ഒമ്ബതരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടിൻ്റെ ഗ്രില്‍സ് പൊളിച്ചനിലയില്‍ കണ്ടെത്തുകയുണ്ടായി.
തുടര്‍ന്നുള്ള പരിശോധനയിലാണ് മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറക്കുകയും അകത്തെ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും നഷ്ടപ്പെട്ടതും കണ്ടത്. രണ്ട് മുറികളിലെ അലമാരയില്‍നിന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ഇതോടൊപ്പം നേര്ച്ചപ്പെട്ടിയില് സൂക്ഷിച്ച പണവും നഷ്ടപ്പെട്ടു.
നാദാപുരം എസ്.ഐ പി.എം. സുനില്‍ കുമാര്‍, എസ്.ഐ വി.വി. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. വീടിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വസ്ത്രം കണ്ടെത്തി. ബാലുശ്ശേരിയില്നിന്നെത്തിയ ഡോഗ് സ്ക്വാഡിലെ ബോണി വീട്ടില്‍ നിന്ന് മണം പിടിച്ച് സമീപത്തെ വര്‍ക് ഷോപ്പിനടുത്ത് നിന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തു നിന്ന് വിരലടയാളം ശേഖരിച്ചു.