ഉടുമ്പ് ടാറിൽ കുടുങ്ങി; രക്ഷകരായി ഫോറസ്റ്റും നാട്ടുകാരും
കൊയിലാണ്ടി: റോഡരികിൽ ഉപേക്ഷിച്ച ടാറിൽ കുടുങ്ങിയ ഉടുമ്പിനെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. കൊല്ലം മഖാം പള്ളിക്ക് സമീപത്തെ റോഡിലാണ് ഉടുമ്പ് ടാറിൽ ഒട്ടിപ്പോയത്. റോഡ് അറ്റകുറ്റപ്പണി കഴിഞ്ഞപ്പോൾ വഴിയരികിൽ തന്നെ ബാക്കി വന്ന ടാർ ഉപേക്ഷിച്ചതാണ് ഉടുമ്പിന് കെണിയായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ താമരശ്ശേരി എസ്. എഫ്. ഒ. ബാബു .കെ, ഉദ്ദ്യോഗസ്ഥരായ നാസർ കൈപ്രം, പി. കെ. മുരളി, ഡ്രൈവർ ഷബീർ, നാട്ടുകാരായ മൻസിഫ് ബാഖവി, റഹീം കോയസ്സങ്കാത്ത്, സൗലത്ത് അഹ്‌മദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഉടുമ്പിനെ പരിചരണങ്ങൾക്ക് ശേഷം വനത്തിലേക്ക് വിടുമെന്ന് അധികൃതർ അറിയിച്ചു.
മാസങ്ങളായി റോഡിൽ ഉപേക്ഷിച്ച ടാർ കാരണം വഴിയാത്രക്കാരും പ്രയാസത്തിലാണ്. നിരവധി പേർ ടാറിൽ കാൽ കുരുങ്ങി ദുരിതമനുഭവിച്ചതായി നാട്ടുകാർ പറഞ്ഞു. ടാർ അടിയന്തിരമായി നീക്കം ചെയ്യാൻ നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി പരിസരവാസികൾ രംഗത്തെത്തിയിട്ടുണ്ട്.