പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമെറ്റ് ഇല്ലെങ്കിൽ വാഹനമോടിക്കുന്നയാളിന്റെ ലൈസൻസ് നഷ്ടമാകും
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനമോടിക്കുന്നയാളിന്റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍ അറിയിച്ചു. കേന്ദ്രനിയമത്തിലെ 1000 രൂപ പിഴ 500 രൂപയായി സംസ്ഥാനം കുറച്ചിരുന്നു. എന്നാല്‍ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല.
കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ശുപാര്‍ശ അടുത്തമാസം ഒന്നുമുതല്‍ ശക്തമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കുന്നത്. മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവരെ റോഡ് സുരക്ഷാ ക്ളാസിനും സാമൂഹ്യസേവനത്തിനും അയയ്ക്കണമെന്നും ഉത്തരവിലുണ്ട്. ഇതും നടപ്പാക്കും.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രഖ്യാപിച്ചത്.1988ലെ മോട്ടോര്‍ വാഹന നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തിയായിരുന്നു പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയത്.