കൊയിലാണ്ടിയിൽ വീണ്ടും 4 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും 4 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുളിയഞ്ചേരിയിൽ വെച്ച് നടന്ന പി.സി.ആർ. ടെസ്റ്റിലാണ് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിലെ 3, 4, 9, 13 വാർഡുകളിലാണ് ഓരോ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. മുണ്ട്യാടിതാഴ 3-ാം വാർഡിൽ 32 വയസ്സുള്ള ഒരു സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ബന്ധുവിൻ്റെ കൂടെയായിരുന്നു. ഡിസ്ചാർജ്ജിനെ തുടർന്ന് പുളിയഞ്ചേരിയിൽ വെച്ച് നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് ഇവർക്ക് കേവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടിക ദുഷ്കരമായ സാഹചര്യത്തിൽ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ്റെയും, കൌൺസിലർ എൻ.കെ. ഭാസ്ക്കരൻ്റെയും നേതൃത്വത്തിൽ വാർഡ് ആർ.ആർ.ടി. യോഗം വിളിച്ച് ചേർത്ത് പ്രശ്നമുള്ള ഭാഗത്ത് 90 വീടുകൾ ഉൾക്കൊള്ളുന്ന പ്രത്യക ക്ലസ്റ്റർ രൂപീകരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
നഗരസഭയിൽ പുളിയഞ്ചേരി 4-ാം വാർഡിൽ 60 വയസ്സുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കള്ളുഷാപ്പ് ഉടമയ്ക്കും ബന്ധുക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു അവരുമായുള്ള സമ്പർക്കത്തിലാണ് ഇവർക്ക് പി.സി.ആർ. ടെസ്റ്റിലൂടെ പോസിറ്റീവ് സ്ഥിരീകരിച്ചത്. 9-ാം വാർഡിൽ നരിമുക്ക് സ്വദേശിയായ ഒരു ബി.എസ്.എഫ്. ജവാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ജമ്മുവിൽ നിന്ന് ട്രെയിൽ മാർഗ്ഗം നാട്ടിലെത്തി കോറൻ്റൈനിൽ കഴിയുകയായിരുന്നു തുടർന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പെരുവട്ടൂർ 13-ാം വാർഡിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുളള 50 വയസ്സുള്ള സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോളജിൽ എത്തിയ സമയം അദ്യം നടത്തിയ ടെസ്റ്റ് നെഗറ്റീവായിരുന്നു. വാർഡിലെ ഒരു നേഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് ഇവർക്ക് ഇപ്പോൾ പേസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരും സമ്പർക്കത്തിലുള്ളവരും ഇപ്പോൾ കോളജിൽതന്നെയാണ് കഴിയുന്നത്.
ഓരോ ദിവസവും കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. അത്യാവശ്യമായി വരുന്ന ഘട്ടങ്ങളിൽ മാത്രം ആശുപത്രിയുടെ സേവനം ഉപയോഗപ്പെടുത്താനും ആശുപത്രികളിൽ രോഗികളുടെ കൂടെ കൂടുതൽ ആളുകൾ പോകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിക്കുന്നതിൽ വീഴ്ച ഉണ്ടാകരുതെന്നും സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.