കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്
കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ചമ്പക്കര മാര്‍ക്കറ്റില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയ്ക്കു പിന്നാലെ കലൂര്‍, എം.ജി റോഡ്, പാലാരിവട്ടം എന്നിവിടങ്ങളില്‍, ആദ്യഘട്ടത്തില്‍ പിടികൂടിയവരെ താക്കീതു നല്‍കി വിട്ടയച്ചു. ബസുകളിലും പരിശോധന നടത്തുന്നുണ്ട്.
കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ ശനിയാഴ്ച രാവിലെ അഞ്ചരയോടെയാണ് പൊലീസിന്റെയും നഗരസഭയുടെയും പരിശോധന നടന്നത്. മാസ്‌ക് ധരിക്കാത്തവരുള്‍പ്പെടെ അമ്ബതോളം പേരെ കസ്റ്റഡിയിലെടുത്തു. നഗരസഭാ സെക്രട്ടറി, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇനിയും പരിശോധന തുടരുമെന്ന് ഡിസിപി ജി പൂങ്കുഴലി പറഞ്ഞു. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും മുന്നറിയിപ്പ് നല്‍കി.
അതിനിടെ കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി ഒപിയില്‍ രണ്ടുദിവസം മുമ്ബെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 15 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയി. വീട്ടില്‍ കഴിഞ്ഞ രോഗിയെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി അണുവിമുക്തമാക്കി. ചെല്ലാനത്ത് വ്യാപക പരിശോധന നടത്തും. മൊബൈല്‍ ലാബില്‍ എത്തി സ്രവം ശേഖരിക്കും, ഫലം ഒരു ദിവസം കൊണ്ടു ലഭിക്കും.