രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി: പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും ബഹളങ്ങൾക്കുമിടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷാംഗങ്ങൾ ഷെയിം, ഷെയിം, ഡീല്‍, ഡീല്‍ വിളികളുമായി കോണ്ഗ്രസിന്റേയും മറ്റ് പ്രതിപക്ഷ പാര്ട്ടികളുടേയും അംഗങ്ങള് എഴുന്നേറ്റു. സമാജ് വാദി പാര്ട്ടി ഒഴികെയുള്ള പ്രതിപക്ഷ പാര്ട്ടികളെല്ലാം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി.
മോഡി സര്ക്കാരിന്റെ താല്പര്യത്തിന് അനുസൃതമായ വിധികള്ക്ക് പ്രത്യുപകാരമാണ് ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിഞ്ഞ് അഞ്ച് മാസത്തിനകം രഞ്ജന് ഗൊഗോയിയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ഉയരുന്ന വിമര്ശനം. രഞ്ജന് ഗൊഗോയിയുടെ രാജ്യസഭാംഗത്വത്തിനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്ജി സുപ്രീം കോടതിയുടെ മുന്നിലുണ്ട്.
ഭാര്യ രൂപാഞ്ജലി റോയ്, മകള്, മരുമകന് എന്നിവര് പാര്ലമെന്റില് സത്യപ്രതിജ്ഞാചടങ്ങിനെത്തി. ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകള് ലെജിസ്ലേച്ചറിന് മുന്നില് അവതരിപ്പിക്കാനുള്ള അവസരം എന്ന് പറഞ്ഞ് നേരത്തെ ജസ്റ്റിസ് ഗൊഗോയ്, രാജ്യസഭാംഗത്വം സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചിരുന്നു.