ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന സംഭവം: ശരണ്യയുടെ കാമുകൻ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് വിയാന്‍ എന്ന ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂര്‍ സ്വദേശി നിതിനെയാണ് കൊലപാതക പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് അടുത്ത ദിവസം തന്നെ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകന്റെ പങ്ക് തെളിയുന്നത്.
കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് നടത്തിയത് എന്നായിരുന്നു നേരത്തെയുള്ള പൊലീസിന്റെ നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊല്ലാന്‍ കാമുകനായ നിതിന്‍ പ്രേരിപ്പിച്ചെന്ന് ശരണ്യ പൊലീസിന് മൊഴി നല്‍കി.
നേരത്തെ ഭര്‍ത്താവിനെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ച ശരണ്യയുടെ മറ്റൊരു നാടകമായിട്ടാണ് പൊലീസ് ഇതിനെ കണ്ടതെങ്കിലും നിതിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായത്. ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പൊലീസ് ഇയാളെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാനോ സ്‌റ്റേഷനില്‍ ഹാജരാകാനോ ഇയാള്‍ തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.