സന്യാസിയുടെ പ്രവർത്തനങ്ങളെ തടയാൻ ശ്രമിച്ചാൽ ആരായാലും ശിക്ഷിക്കപ്പെടും: പ്രിയങ്കക്കെതിരെ യോഗി
വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഭീഷണിപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്യാസിയുടെ പ്രവര്‍ത്തനങ്ങളെ തടയാന്‍ ശ്രമിച്ചാല്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് യോഗി മുന്നറിയിപ്പ് നല്കി. പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവര്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവര്‍ക്കോ, ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ക്കോ സേവനത്തിന്റെ അര്‍ഥം മനസ്സിലാകില്ല. യോഗി ആദിത്യനാഥ് പറഞ്ഞു. ഭഗ്വാ മേം ലോക് കല്യാണ്‍’ (പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ്ടാഗോടെയാണ് യോഗിയുടെ പ്രതികരണം.
പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കി എന്ന യോഗിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ചത്. യോഗി ആദിത്യനാഥിനു കാവിവസ്ത്രം ചേരില്ലെന്ന പ്രിയങ്കയുടെ പ്രസ്താവനയാണ് യുപി മുഖ്യനെ ചൊടിപ്പിച്ചത്. യോഗി ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ നിറം ഹിന്ദുധര്‍മത്തിന്റെ പ്രതീകമാണ്. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും നേതൃത്വം നല്‍കരുത്. ഇന്ത്യയുടെ ധാര്‍മികമൂല്യങ്ങളുടെ പ്രതീകമാണു കാവിവസ്ത്രമെന്ന് അക്രമങ്ങള്‍ക്കു നേതൃത്വം നല്കുന്ന യോഗി ആദിത്യനാഥ് ഓര്‍ക്കണമെന്നുമായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
യുപിയില്‍ സംസ്ഥാന സര്‍ക്കാരും പോലീസും അരാജകത്വം നടപ്പാക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും കേസുകളുടെ നിജസ്ഥിതി ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്. ദാരാപുരിയുടെ വീട്ടിലേക്കു പോകുന്നതിനിടെ കഴിഞ്ഞദിവസം പ്രിയങ്കയെ യുപി പോലീസ് തടഞ്ഞിരുന്നു.