നിര്‍ഭയ കേസ്: പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധിച്ചവധശിക്ഷ ശരിവെച്ച് കൊണ്ട് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി തള്ളിയത്.
ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് അക്ഷയ്കുമാര്‍ സിങ്ങിന്റെ വാദംകോടതികേട്ടിരുന്നു. രാവിലെ ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് ആണ് മുപ്പത് മിനുട്ട് വാദം നടത്താന്‍ അഭിഭാഷകന് അനുമതി നല്‍കിയത്. അതിനു ശേഷം ഉച്ചയ്ക്ക്കോടതി വിധി പറഞ്ഞത്.
ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നതാണ് തങ്ങളുടെ നിലപാട്. ആ അര്‍ഥത്തില്‍ വധശിക്ഷ മാറ്റിവെക്കണം. കേസില്‍ സിബിഐ അന്വേഷണം വേണം. അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. മുഖ്യപ്രതിയായ റാംസിങ് ജയിലില്‍ തൂങ്ങിമരിച്ചത് സംശയാസ്പദമാമെന്നും അക്ഷയ് കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ വധ ശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചതെന്നും അതിനാല്‍ അത് കോടതിയില്‍ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.
പൊതുസമ്മര്‍ദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്ബ്രദായം മുമ്ബും ഉണ്ടായിട്ടുണ്ട്. നിര്‍ഭയ കേസില്‍ അതാണ് സംഭവിച്ചത്.നിര്‍ഭയയോടൊപ്പമുള്ള പുരുഷ സുഹൃത്ത് ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ സംഭവങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറയുന്നതിന് ഇയാള്‍ പണം വാങ്ങിയെന്ന ആരോപണമുണ്ട്. ഇതെല്ലാം പരിശോധിക്കപ്പെടണമെന്നുള്ള വാദങ്ങളും പ്രതി ഉന്നയിച്ചു. എന്നാല്‍ ഇതെല്ലാം വ്യത്യസ്ത വിഷയങ്ങളാണെന്നും പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി അക്ഷയ്കുമാറിന്റെ വധ ശിക്ഷ ശരിവെക്കുകായയിരുന്നു.
പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു. രാജ്യം നടുങ്ങിയ ഡല്‍ഹി കൂട്ടബലാത്സംഗ സംഭവത്തിന് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചു നല്‍കാന്‍ ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെടികയും ചെയ്തിരുന്നു. ഇതിനിടയിലാണ് വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ പ്രതികളിലൊരാള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. മറ്റു മൂന്നുപേരുടെയും പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളിയിരുന്നു.
2012 ഡിസംബര്‍ 16-ന് രാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗംചെയ്ത് അതിക്രൂരമായി ആക്രമിച്ചുവെന്നാണ് കേസ്. മുകേഷ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതില്‍ അക്ഷയ് കുമാര്‍ ഒഴികെയുള്ളവരുടെ പുനഃപരിശോധനാ ഹര്‍ജിയാണ് സുപ്രീംകോടതി നേരത്തേ തള്ളിയത്. അതിനു ശേഷമാണ് അക്ഷയ് കുമാര്‍ വധശിക്ഷയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിനിടെ, വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, വിനയ് ശര്‍മയുടെ അറിവോടെയല്ല അത് നല്‍കിയതെന്നും തിരുത്തല്‍ ഹര്‍ജിയെന്ന സാധ്യത കോടതിക്ക് മുന്‍പാകെയുള്ളതിനാല്‍ ദയാഹര്‍ജി പിന്‍വലിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.