കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ വിദ്യാലയങ്ങളില്‍ ഡൈനിങ് ഹാളുകള്‍ നിര്‍മ്മിക്കാൻ തീരുമാനം
എടപ്പാള്‍: ഉച്ചഭക്ഷണ വിതരണമുള്ള വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ ഇനി ഡൈനിങ് ഹാളുകള്‍. ഭക്ഷണം വാങ്ങി ക്ലാസ്മുറികളിലും മരത്തണലിലും കഷ്ടപ്പെട്ടിരുന്ന് കഴിക്കുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും.
ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സുഖമായിരുന്ന് ഭക്ഷണം കഴിക്കാനുതകും വിധം ഹാളുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടി(എം.പി.എല്‍.എ.ഡി.) ല്‍ നിന്ന് ഇതിന് പണം കെണ്ടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി.
കെ.ഇ.ആര്‍. നിബന്ധനകള്‍ പാലിച്ചും പ്രവേശന കവാടം ഭിന്നശേഷി സൗഹൃദമായുമുള്ള ഹാളുകളാണ് നിര്‍മിക്കേണ്ടത്. രണ്ട് വാതിലുകളുള്ളതും ബലമേറിയ അടിത്തറയും ചുമരുമുള്ളതും ആവശ്യത്തിന് ജനലുകളുള്ളതുമായ കെട്ടിടങ്ങളുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്‌തോ ജി.ഐ. ഷീറ്റുകൊണ്ടോ പി.വി.സി. ഷീറ്റ് കൊണ്ടോ വേണം നിര്‍മ്മിക്കാന്‍. തറയില്‍ സിറാമിക് അല്ലെങ്കില്‍ വിട്രിഫൈഡ് ടൈലുകള്‍ പാകുകയും വേണം.
കോണ്‍ക്രീറ്റല്ലാത്തവയ്ക്ക് ഗുണമേന്മയുള്ള സീലിങ് നിര്‍മിക്കണം. 20-കുട്ടികള്‍ക്ക് ഒന്നെന്ന നിലയില്‍ കൈകഴുകാനുള്ള വാഷ്ബേസിനുകളും ആവശ്യത്തിന് ഫാനുകളും വേണമെന്നും നിര്‍ദ്ദേശമുണ്ട്.
50-ല്‍ താഴെ കുട്ടികളുള്ളിടത്ത് 42-ച.മീറ്റര്‍ വിസ്തൃതി വേണം. 50-100: 78 ച.മീ., 100-150: 100 ച.മീ, 150-200: 140-ച.മീ, 200-500: 300-ച.മീ., 500-ല്‍ കൂടുതല്‍ 350-ച.മീറ്റര്‍ എന്നിങ്ങനെയാണ് ഡൈനിങ് ഹാളിന് നിശ്ചയിച്ചിട്ടുള്ള അളവുകള്‍.ഈ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള അപേക്ഷകള്‍ 25-നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേന ജില്ലാകളക്ടര്‍ക്ക് നല്‍കണം.