KOYILANDY DIARY

The Perfect News Portal

ലാവ്‍ലിന്‍: സി.ബി.ഐ നല്‍കിയ ഹരജി സുപ്രീംകോടതി മാറ്റിവെച്ചു

ഡല്‍ഹി: ലാവ്‍ലിന്‍ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ‌ ബഞ്ചാണ് കേസ് മാറ്റിവെച്ചത്. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീച്ചത്. 

അതേസമയം, കേസില്‍ കക്ഷി ചേരാന്‍ മറ്റുള്ളവരെ അനുവദിക്കുന്നതിനെ പിണറായി വിജയന്‍ എതിര്‍ത്തു. ക്രൈം നന്ദകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ കക്ഷി ചേരുന്നതിനെയാണ് എതിര്‍ത്തത്. പിണറായി വിജയന്‍ അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു. കുറ്റപത്രത്തില്‍ നിന്ന് പിണറായി ഉള്‍പ്പടെയുള്ള പ്രതികളെ ഹൈകോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും വിധി റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.

പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നത്. തങ്ങളെ കുറ്റവിമുക്‌തരാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നീ കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *