മണ്ഡലത്തിലെ വികസനം: കെ. ദാസൻ MLA ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു
കൊയിലാണ്ടി. മണ്ഡലത്തിലെ വികസനം വേഗത്തിലാക്കാൻ കെ.ദാസൻ.എം.എൽ.എ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. 10 കോടി ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി – അണേല- കാവും വട്ടം -മുത്താമ്പി സി.ആർ.എഫ് റോഡ് പ്രവൃത്തിയും കൊയിലാണ്ടി നഗരത്തിലെ അനുമതിയായ ട്രാഫിക് പരിക്ഷ്കരണവും, സബ്കോടതിയുടെ ചുറ്റുമതിൽ നിർമ്മാണവും എത്രയും വേഗത്തിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അറിയിച്ചു.
കൊയിലാണ്ടി ടൗൺ ഹാളിൽ കെ. ദാസൻ.എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് ധാരണയായത്. സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച 3 കോടി രൂപയുടെ പ്രവൃത്തികൾ സാങ്കേതികാനുമതി ലഭ്യമാക്കി ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുന്ന വിധത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
നഗരമധ്യത്തിലെ ട്രാൻസ്ഫോർമർ അതിനു മുമ്പായി തന്നെ മാറ്റുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ.ബി. സബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ തന്നെ നിലനിർത്താനാവശ്യമായ സൗകര്യ പ്രദമായ വാടക കെട്ടിടം കണ്ടെത്തി നൽകുമെന്ന് എം.എൽ.എയും ചെയർമാനും ഉറപ്പ് നൽകി. കൊയിലാണ്ടി-അരിക്കുളം-അഞ്ചാംപീടിക- പേരാമ്പ്ര റോഡ് പ്രവൃത്തി ഓഗസ്റ്റ് മാസത്തിൽ തന്നെ പൂർത്തീകരിക്കുമെന്ന് കരാറുകാരൻ വ്യക്തമാക്കി. കൊയിലാണ്ടി – അണേല-കാവുംവട്ടം-ഒറ്റക്കണ്ടം-മുത്താമ്പി റോഡിന് 8 മീറ്റർ വീതിയിൽ സ്ഥലം മാർക്ക് ചെയ്യാൻ തീരുമാനിച്ചു.
ജൂലൈ 20 ന് രാവിലെ മാർക്കിംഗ് ആരംഭിക്കാനും അതിന് മുന്നോടിയായി സ്ഥലമേറ്റെടുപ്പ് പ്രകൃയയെ കുറിച്ച് വിശദമാക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനായി രൂപീകരിച്ച ജനകീയ കമ്മറ്റി യോഗം ചേരാനും തീരുമാനിച്ചു. യോഗത്തിൽ എം.എൽ.എ യെ കൂടാതെ നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ കെ. വിനയരാജ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി സി. ഇ ശ്രീലതാ ശെൽവം തുടങ്ങി വിവിധ വകുപ്പുകളിലെ നിരവധി എഞ്ചിനീയർമാരും യു.എൽ.സി.സി. പ്രതിനിധികളും പങ്കെടുത്തു.