KOYILANDY DIARY

The Perfect News Portal

എതിര്‍ താരത്തെ തല കൊണ്ടു കുത്തി വീഴ്ത്തി സിദാന്റെ മകനും വില്ലനായി

2006ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍? ഇറ്റലിയും ഫ്രാന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആ ഫൈനല്‍ സിനദിന്‍ സിദാന്‍ എന്ന ഫ്രഞ്ച് ഇതിഹാസ നായകന്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ മെറ്റരാസിയെ തല കൊണ്ടു നെഞ്ചിനിടിച്ച് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോയ മത്സരമെന്ന പേരിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫ്രാന്‍സിനെ ഏറെക്കുറേ ഒറ്റക്ക് ഫൈനല്‍ വരെയെത്തിച്ച സിദാന്‍ ഒറ്റയടിക്ക് നായകനില്‍ നിന്നു വില്ലനിലേക്ക് പരിണാമം ചെയ്ത പരിതാപകരമായ അവസ്ഥക്കാണ് അന്നു ലോകം സാക്ഷ്യം വഹിച്ചത്.

സമാനമായ മറ്റൊരു സംഭവം വീണ്ടും കളത്തില്‍ സംഭവിച്ചിരിക്കുന്നു. ഇത്തവണ വില്ലനായി നില്‍ക്കുന്നത് മറ്റാരുമല്ല. സിദാന്റെ മകന്‍ ലൂക്ക സിദാന്‍. റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമില്‍ അംഗമായ ലൂക്ക ടീമിന്റെ ഒന്നാം നമ്പര്‍ ഗോളിയാണ്. ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള യൂത്ത് മത്സരത്തിനിടെയാണ് ലൂക്ക എതിര്‍ താരത്തെ തല കൊണ്ടു കുത്തി വീഴ്ത്തി ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തു പോയത്.