ടൂറിസ്റ്റുകളുടെ വേഷത്തിൽ സഞ്ചരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നയാളെ എക്സൈസ് പിടികൂടി
കോഴിക്കോട്: കോഴിക്കോട് ടൗണിൽ കണ്ടംകുളം – പുതിയപാലം റോഡിൽ സ്ഥിതി ചെയ്യുന്ന ചാലപ്പുറം എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുൻവശം വെച്ച് 1.200 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ.
പെരിന്തൽമണ്ണ താലൂക്കിൽ കൊപ്പം അംശം ദേശത്ത് മൂച്ചികൂട്ടത്തിൽ ഗോപിനാഥൻ മകൻ ഷമീർ എന്ന് വിളിക്കുന്ന എം.കെ.ജിജേഷ് (32) നെയാണ് കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ് മെന്റ് ആന്റ് ആന്റിനർ ക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ പി.സജിത്ത് കുമാറും സംഘവും ചേർന്ന അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്നും കഞ്ചാവിനെ പുറമെ പൾസർ ബൈക്കും നിക്കോൺ D90 ക്യാമറയും പിടികൂടി. തമിഴ്നാട്ടിലെ പളനി ഒട്ട സത്രം ഭാഗങ്ങളിൽ നേരിട്ട് പോയാണ് കഞ്ചാവ് വില്പനയ്ക്ക് എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ
പറഞ്ഞു. ടൂറിസ്റ്റുകളുടെ വേഷത്തിൽ സഞ്ചരിക്കുകയും ചെറുപ്പക്കാരുടെ ഇടയിൽ ന്യൂ ജെൻ മയക്കുമരുന്നുകൾ എത്തിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ ചെറുപ്പക്കാരെ ഗോവയിലും കൊടൈക്കനാലിലും ഡി.ജെ പാർട്ടികളിൽ എത്തിക്കുന്ന ഒര് പ്രധാന കണ്ണിയാണ് എക്സൈസ് വലയിലായിരിക്കുന്നത്. എക്സൈസ് ഇൻസ്പെക്ടർ എം.കെ.ഗിരീഷിന്റ നേത്യത്വത്തിൽ കഴിഞ്ഞ 3 മാസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിന്റെ ഫലമായാണ് കേസ് കണ്ടെടുത്തത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ റഷീദ് കെ.പി, സിവിൽ എക്സൈസ് ഓഫീസർ യോഗേഷ് ചന്ദ്ര ഡ്രൈവർ ഒ.ടി.മനോജ് എന്നിവർ പങ്കെടുത്തു.