KOYILANDY DIARY

The Perfect News Portal

ബാര്‍ കോഴ: പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട ബാര്‍ കോഴ േകസില്‍ പ്രോസിക്യൂഷന്‍ വാദത്തിലെ ചില പരാമര്‍ശങ്ങള്‍ വിജിലന്‍സ് പ്രത്യേക കോടതി തള്ളി.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിലുള്ളത് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി മുഖ്യമായും തള്ളിയത്.
മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്‍ദ്ദേശമാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. ഇത് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
എസ്.പി.ക്കും ഡയറക്ടര്‍ക്കും തുല്യ അധികാരമെന്ന പ്രോസിക്യൂഷന്‍ വാദവും പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ തള്ളി.
ബാര്‍ കോഴ േകസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയതെളിവുകള്‍ സാധൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്റെ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്നും ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കില്ലേയെന്നും കോടതി ചോദിച്ചു.
അഡ്വക്കേറ്റ് ജനറലിനേയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന്, സുപ്രീംകോടതിയിലെ അഭിഭാഷകരായ എല്‍.നാഗേശ്വര റാവുവില്‍നിന്നും മോഹന്‍ പരാശരനില്‍നിന്നുമാണ് വിജിലന്‍സ് നിയമോപദേശം തേടിയത്.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തുടരന്വേഷണ ഹര്‍ജികള്‍ നല്‍കിയിരിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണെന്നും വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ ജി.ശശീന്ദ്രന്‍ വാദിച്ചു. മാണി കോഴ വാങ്ങിയതിന് രേഖ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ല. എ.ഡി.ജി.പി. ജേക്കബ് തോമസ് ഒരുഘട്ടത്തിലും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നില്ല. എ.ഡി.ജി.പി. ദര്‍വേഷ് സാഹിബിനായിരുന്നു മേല്‍നോട്ടച്ചുമതലയെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ. നേതാവ് വി.എസ്.സുനില്‍കുമാര്‍, സാറാ ജോസഫ്, അഡ്വ. സണ്ണി മാത്യു, അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ തുടങ്ങിയവരുടെ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
ആരോപണത്തില്‍ കഴമ്പില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നുകാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങി നല്‍കിയ റിപ്പോര്‍ട്ടാണെന്നാണ് ഹര്‍ജികളിലെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ മാറ്റണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഗുണനിലവാരമില്ലാത്ത ബാറുകള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പൂട്ടിയിരുന്നു. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് അനുകൂലമായ സര്‍ക്കാര്‍ തീരുമാനമെടുപ്പിക്കാന്‍ കെ.എം.മാണി കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. അഞ്ചുകോടി രൂപ മന്ത്രി ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നല്‍കിയെന്നുമായിരുന്നു ബാറുടമയായ ബിജു രമേശിന്റെ ആരോപണം. ആരോപണം അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ കത്താണ് കേസെടുക്കാന്‍ ഇടയായത്. ധനമന്ത്രി കെ.എം.മാണിയായിരുന്നു കേസിലെ ഏക പ്രതി.