വയനാടിന്റെ വിസ്മയക്കാഴ്ചകളില്‍ ഒന്നാം നിരയില്‍ നിൽക്കുന്ന മുത്തങ്ങയിലേക്കൊരു യാത്ര പോകാം
വന്യജീവികള്‍ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകള്‍. മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കിമാറ്റുന്നത് കാടിന്റെയും കാട്ടരുവികളുടെയും പച്ച പ്രകൃതിയുടെയുമെല്ലാം സൗന്ദര്യം തന്നെയാണ്. വയനാടിന്റെ പറഞ്ഞാല്‍ തീരാത്ത വിസ്മയക്കാഴ്ചകളില്‍ ഒന്നാം നിരയില്‍ തന്നെയുണ്ട് മുത്തങ്ങയും.
മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മനോഹരമായ കാഴ്ചകളാണ് മുത്തങ്ങ നല്‍കുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു. കര്‍ണാടകയും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയിന്റ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാന്‍, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.
മുത്തങ്ങയില്‍ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളില്‍ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടില്‍ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകള്‍ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്. മൂന്നു സംസ്ഥാനങ്ങള്‍ അതിരിടുന്ന മുത്തങ്ങയില്‍ ആനകളുടെ പതിവു സഞ്ചാരപാതകളുണ്ട്. കടുവകളുടെയും പുലികളുടെയും മാനുകളുടെയും വിഹാരകേന്ദ്രമാണിത്. മൂന്നു കിലോമീറ്ററോളം ഭൂപരിധിയില്‍ വനരാജാക്കന്മാര് കാടിനെ വീതിച്ചെടുക്കുന്നു. വെള്ളച്ചാട്ടങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതെല്ലാം വയനാടിന്റെ മാത്രം പ്രത്യേകതയാണ്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് വയനാട്ടിലെ ടൂറിസം സീസണ്.
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോഴിക്കോട് വിമാനത്താവളം – 140 കിലോമീറ്റര്‍ അകലെ.
ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: കോഴിക്കോട് – 105 കിലോമീറ്റര്‍ അകലെ.
വയനാട് ചുരം വഴി പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന് മുത്തങ്ങയിലേക്ക് കിട്ടും.