കൊയിലാണ്ടി കർശന നിയന്ത്രണത്തിലേക്ക്
കൊയിലാണ്ടി; കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഇന്ന് ചേർന്ന നഗരസഭ തല ആർ.ആർ.ടി. യോഗം തീരുമാനിച്ചു. നഗരസഭ പരിധിയിലെ രോഗവ്യാപനമുള്ള പ്രദേശങ്ങളെ പ്രത്യേക ക്ലസ്റ്ററുകളാക്കി തിരിച്ച് പോലീസ്, സെക്ടറൽ മജിസ്ട്രേട്ടുമാർ, എച്ച്.ഐ മാർ, ആർ.ആർ.ടി. എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി പ്രദേശത്ത് കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഒരാഴ്ചക്കുള്ളിൽ മുഴുവൻ വാർഡ് തല ആർ.ആർ.ടി.കളും ചേർന്ന് വാർഡ് തല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊതു ഗതാഗതം നിയന്ത്രിക്കും.
ഹാർബർ ഉൾപ്പെടുന്ന കടലോര മേഖലയിൽ വ്യാപനം കൂടുതലായതിനാൽ ഹാർബർ അടച്ചിടാൻ നിർദ്ദേശം നൽകും. ഡി. കാറ്റഗറിയിൽ നില നിൽക്കുന്ന നഗരസഭയിലെ ടി.പി.ആർ. കുറക്കുന്നതിനായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ക്യാമ്പുകൾ നടത്താനും തീരുമാനമായി. മുൻസിപ്പൽതല അവലോകന യോഗത്തിൽ ചെയർ പേഴ്സൻ കെ.പി.സുധ അധ്യക്ഷത വഹിച്ചു. കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ പൊതു ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. ഇന്ന് കൊയിലാണ്ടിയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ 25.3 ശതമാനമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ടെസ്റ്റ് നടത്തി ടി.പി.ആർ. കുറക്കാനുലള്ള കഠിന ശ്രമത്തിലാണ് അധികൃതർ.