സ്വന്തമായി വീടെന്ന സ്വപ്നം പൂർത്തിയാകാതെ വിഷ്ണു (29) യാത്രയായി
കൊയിലാണ്ടി: സ്വന്തമായി വീടെന്ന സ്വപ്നം പൂർത്തിയാകാതെ വിഷ്ണു (29) യാത്രയായി. ജന്മനാട് കണ്ണീരോടെ യാത്രാമൊഴി നൽകി. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മരണമടഞ്ഞ കൊരയങ്ങാട് തെരുവിലെ കിണറ്റിൻകര വിഷ്ണുവിനാണ് ജന്മനാട് കണ്ണീരോടെ യാത്രാമൊഴി നൽകിയത്. കൊൽക്കത്ത ഭരത്എ പൂർ എയർ ഫോഴ്സിൽ സെക്ഷൻ 46 ഡബ്ല്യൂ.ഇ.യു.എം.ഇ.ഡി 201എ.ടി.സി. യിലായിരുന്നു. പ്ലസ്ടു വിന് ശേഷം 2012 ലാണ് ജോലിയിൽ പ്രവേശിച്ചത്. പരേതരായ കുട്ടൻ (കോട്ടക്കൽ) ബീനയുടെയും മകനാണ്. ഇവരുടെ മരണത്തോടെ ബന്ധുക്കളുടെ സ്നേഹ തണലിലാണ് വളർന്നത്. വിഷ്ണുവിനെ കൂടാതെ ശ്യാംകുമാർ, ശ്യാമ സഹോദരങ്ങളാണ്.
കഠിനമായ പരിശ്രമത്തിൽ ജോലി നേടി വീടെന്ന സ്വപ്നത്തിന് തറക്കല്ലിട്ടു. മുരാട്ഇരിങ്ങൽ അമ്മയുടെ സഹോദരിയുടെ വീടിന് സമീപം വീട് പണി പുരോഗമിക്കുകയാണ്. എന്നാൽ അത് പൂർത്തിയാക്കാനാകാതെ വിഷ്ണു ഈ ലോകത്തോട് വിട പറഞ്ഞു. ഏതാനും മാസം മുമ്പ് സഹോദരി ശ്യാമയുടെ വിവാഹത്തിന് നാട്ടിൽ എത്തി പങ്കെടുത്ത് മടങ്ങിയതാണ്. കഴിഞ്ഞ ദിവസമാണ് മരണവിവരം അറിയിക്കുന്നത്. വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. വെളിയാഴ്ച രാവിലെയാണ് സംസ്കരിച്ചത്. കോയമ്പത്തൂരിലെ സുലൂർ സെക്ഷനിൽ നിന്നും എത്തിയ എസ്.കെ. പാണ്ഡയുടെയും സർജൻ്റെ രാരിഷിൻ്റെയും നേതൃത്വത്തിൽ എത്തിയ എയർ ഫോഴ്സ് യൂണിറ്റ് ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഓഫ് ഓണർ നൽകി. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി. വിവിധ സംഘടനകൾക്ക് വേണ്ടി പുഷ്പചക്രം സമർപ്പിച്ചു.